അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, December 20, 2010

കടല്‍ കാണുമ്പോള്‍

അറ്റമില്ലാത്ത ഈ നീലത്തിന്‍റെ തീരത്ത്,കൃത്യമായ ആകൃതികളോട്കൂടിയ കൂറ്റന്‍ കരിങ്കല്‍ തുണ്ടുകളിലിരുന്നു കാണുമ്പോള്‍ ഓരോരോ കടല്‍ കാഴ്ച്ചക്കാരന്‍റെയും വിചാരങ്ങള്‍  ,സ്വപ്‌നങ്ങള്‍, ചിന്തകള്‍ ,ആകുലതകള്‍, ഏകാകിതകള്‍, ഒക്കെയും വെവ്വേറെയാണ്. ഉള്ളിലെ ഭ്രാന്തന്‍ കാറ്റിനോട് 'സാരമില്ലെ'ന്നു തിരക്കൈകള്‍ നീട്ടി തൊടുന്ന കടലിനെ എനിക്ക് കാണാം. 'ഉള്ളില്‍ തറഞ്ഞ മുള്ളുകളത്രയും എന്നില്‍ ഉപേക്ഷിച്ചു മടങ്ങു എന്നേക്കും 'എന്നു പറയാതെ പറയുന്ന കടല്‍ .സ്വപ്നങ്ങളിലേക്ക് ,അങ്ങേയറ്റം വരെ യാത്ര പോകാനാവുമെന്നു എന്‍റെ വിരല്‍തുമ്പു പിടിക്കുന്ന കടല്‍. തിരകള്‍ക്കുള്ളിലെ നീലപ്പൊത്തുകള്‍ക്കിടയില്‍ പ്രത്യക്ഷമാകുന്ന വിഭ്രാമക രൂപങ്ങള്‍.'വരൂ,ആഴങ്ങള്‍ക്ക് പറയാന്‍ ഏറെ 'എന്നു മോഹിപ്പിക്കുന്ന കടല്‍ നീലം.ഉള്ളിലെ തിരയിളക്കങ്ങളോട് സമരസപ്പെട്ടു എന്നെ കടലാക്കുന്ന ,വെറുമൊരു തുള്ളിയാക്കുന്ന മായാജാലം. എന്‍റെ കടല്‍..ആദ്യ കാഴ്ച്ചയില്‍ തീയുരുകി വീണതെന്ന് എന്‍റെ കുട്ടിക്കണ്ണുകളെ വിഭ്രമപ്പെടുത്തിയ അതേ കടല്‍ .

                    കടല്‍ കാണുന്ന ഏകാകിയുടെ കാഴ്ചയല്ല ,കടല്‍ കാണുന്നൊരു കൂട്ടത്തിന്.കടല്‍ കാണുന്ന പ്രണയിയുടെ ഉള്ളല്ല ,തീരത്തെ സൌഹൃങ്ങള്‍ക്ക്..കടലിനോപ്പം തനിച്ചല്ലാതാവുന്ന പ്രായം ചെന്ന ഈ മനുഷ്യന്..ഓടിതിമര്‍ക്കുന്ന,തിര ക്കൈകളിലേക്ക് കരണംമറിഞ്ഞു കുഞ്ഞി മീനുകളെ പോലെ പൊന്തി വരികയും അകലേക്ക്‌ നീന്തി കാഴ്ച്ചക്കാരെ വിഭ്രമിപ്പിക്കുകയും ചെയ്യുന്ന കൌമാരങ്ങള്‍ക്ക്‌ ,ചെറുപന്തുകള്‍തട്ടിക്കളിച്ചു  തീരത്ത് കുത്തിമറിയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ,അവര്‍ക്കൊപ്പം കുഞ്ഞുങ്ങളാകുന്ന  അച്ഛന്‍റെതും അമ്മയുടെതും . തിരകളുടെ കൈപിടിച്ച് അമ്മാനമാടി ,കടലില്‍ ചെറു മത്സ്യങ്ങളാകുന്ന അച്ഛനും അമ്മയും ഇനി തിരികെ വരില്ലെന്നോര്‍ത്ത്‌,തീരത്തിരുന്ന, രണ്ടു വയസ്സുകാരി കുഞ്ഞിക്കൈകളില്‍ അമര്‍ത്തിപ്പിടിച്ച മണല്‍തരികളില്‍ അവളുടെ അരക്ഷിതത്വങ്ങളെല്ലാം ഒതുക്കി കരച്ചിലടക്കി.അവളുടെ ഇളംനെഞ്ഞില്‍ കൈ തൊടുമ്പോള്‍ ഭാഷയില്ലാതെ മിടിക്കുന്ന കുഞ്ഞു കുഞ്ഞൊരു ഹൃദയത്തിന്‍റെ തുടിപ്പറിഞ്ഞു.കരയില്‍ അവള്‍ക്കു കൂട്ടിരുന്ന ബന്ധുവിന്‍റെ കൈത്തലങ്ങളില്‍ നിന്നകന്നു അവള്‍ കടലോട് പറഞ്ഞത് എന്തായിരിക്കണം?

                ജീവിതത്തെ കുറിച്ച് ഇനിയും സ്വപ്നത്തിന്‍റെ നനവുള്ളതൊന്നും പകുക്കാന്‍ ഇല്ലെന്നപോലെ ചില ദമ്പതിമാര്‍ ,ഇളം ചുവപ്പ് നിറമാര്‍ന്നൊരു പട്ടം ആകാശത്തിന്‍റെ അതിരോളം പറത്തിവിട്ടു വാശിയോടെ ഒരു ആണ്‍കുട്ടി .അവനു പട്ടം കൊടുത്ത് രാത്രിയന്നത്തിനുള്ള വക തേടുന്ന, കളിയ്ക്കാന്‍ ഇനിയും  നേരമില്ലാത്ത ഒരു കൌമാരം. നിശബ്ദരായി ഉള്ളിലെ കരച്ചിലുകള്‍ മുഴുക്കെ കടലിനു കൊടുത്ത് ഒറ്റയായ്‌ വിരഹികള്‍ .കാറ്റാടിത്തണലിനു കീഴെ ലഹരിയില്‍ മുങ്ങിത്താഴുന്നൊരു യുവാവ്‌ ,കടലപ്പൊതിക്കാരന്‍ ,വിളിപ്പെണ്ണ് ,ഭാവി-ഭൂത-വര്‍ത്തമാനക്കാരന്‍റെ വാക്കുകളിലൂടെ ഭൂതത്തിലേക്ക് ഇടറിയും ,വര്‍ത്തമാനത്തെക്കുറിച്ച് നിസ്സംഗരായും ഭാവിയിലെന്തോ തിരയുന്ന ഒരാള്‍ .
'മാറൂ ,ഈ തിര നിങ്ങളെ നനക്കുമെന്നു, തിരയുടെ വരവ് കണ്ടു പ്രവചിക്കുന്ന കടലമ്മയുടെ മകന്‍ .ഓടി മാറാന്‍ കഴിയാതെ നനഞ്ഞു പോയ പെണ്‍കുട്ടിയുടെ നിസ്സഹായതയിലേക്ക് നോക്കി അയാള്‍ പറയുന്നു:'സാരമില്ല കടല്‍ കാറ്റ് ഉണക്കും'..

            കടലാഴങ്ങളില്‍ സ്വപ്‌നങ്ങള്‍ ചികഞ്ഞു പോയി, സ്ഫടിക തുല്യരായ ആത്മാക്കളായ ആരൊക്കെയോ ചില്ലുപോലെ സുതാര്യമായ ചിറകു വീശുന്ന ശബ്ദങ്ങള്‍. കടലിന്‍റെ ആലസ്യം പൂണ്ട പുലരി ,തീ പിടിച്ച ഉച്ചകള്‍ ,ശാന്തവും വിഷാദ പൂര്‍ണ്ണവുമായ സന്ധ്യകള്‍ ..കടല്‍ രാവ്‌.(രാത്രിയില്‍ കടല്‍ അനങ്ങാതെ കിടക്കുന്നൊരു വിചിത്ര ജീവിയാണെന്ന് ഒരുകടല്‍ രാവിനെക്കുറിച്ച് സ്നേഹിത..)
           കടലോരത്തെ ആകാശത്തിന്‍റെ അതിവിസ്തൃതി,പക്ഷികളുടെ നിശബ്ദത ..ഉള്ളിലെയൊരു പൊള്ളലിനെ കടലാസ്സു തുണ്ടില്‍ പോറി കടലിനു കൊടുക്കുന്ന എന്‍റെ വിഡ്ഢിത്തം ..എകാകിതയുടെ ദ്വീപില്‍ നിന്ന് ആരോ പ്രത്യാശയുടെ സ്ഫടികക്കുപ്പിയിലടച്ചു തിരക്കൈകളില്‍ കൊടുത്തുവിട്ട കുറിമാനത്തെ കുറിച്ചുള്ള കുട്ടിക്കഥ, പൊടുന്നനെ ഉള്ളു തൊട്ടു.ഓരത്ത് എങ്ങോ കടല്‍ മണമുള്ളൊരു ചില്ല് കുപ്പി, തിര മറന്നിട്ടിട്ടുണ്ടോ?

                  ശരീരങ്ങളുടെ ഭാരമൊഴിഞ്ഞ ശങ്ഖുകളുടെ കടലിരമ്പം കേട്ടു ,കടല്‍ മണലില്‍ നൈമിഷികമായ അടയാളങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു യാത്ര..
               കാറ്റു ചിറകടിക്കുന്നു .

തുണ്ട്‌_ : നീയെന്തേ കടലിലേക്കിറങ്ങി ഒരു കടല്‍ തുള്ളിയാവാത്തത് ' എന്നു തീരത്ത് കണ്ട ജര്‍മന്‍ പെണ്‍കൊടി .
എന്‍റെ ഇഷ്ടം തീരങ്ങളോടെന്നു ഞാന്‍.
'തീരത്ത് നില്‍ക്കെ നിനക്കെന്തെ'ന്ന് അവള്‍ .
'ഈ നിമിഷം ധ്യാനത്തിന്‍റെ സ്വാതന്ത്ര്യം -മാറും നിമിഷം തോറും'..
-'സത്യം'..
അവള്‍ എനിക്കൊപ്പം ചേര്‍ന്നു.
_ഈ ഏകതയാകുന്നു, കടല്‍.