അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Wednesday, March 30, 2011

ഫെബ്രുവരി 1 -8/ -2011 ഒരുപെണ്‍കുറിപ്പ്

ഫെബ്രുവരി ഒന്ന് : ഫെബ്രുവരി  ഒന്നിന്‍റെ വര്‍ത്തമാന പത്രങ്ങള്‍ പറഞ്ഞു ,ട്രെയിനില്‍ നിന്നു വീണു മാരകമായി പരുക്കേറ്റ ഒരു പെണ്‍കുട്ടി, അവശനിലയില്‍ ചെറുതുരുത്തിപ്പാലത്തിനരികെ വീണു കിടക്കുന്നതായി കണ്ടെത്തിയ അസാധാരണത്വമേറെയില്ലാത്തൊരു  ചെറു വാര്‍ത്ത.വെറുമൊരു വായനക്കടന്നുപോകലിനുമപ്പുറം അധികമാരും ശ്രദ്ധിക്കാതെ പോയത് .പതിവ്പടി ഒരാത്മഹത്യാശ്രമമെന്ന് താള് മറിക്കെ ചിലരെങ്കിലും ....

ഫെബ്രുവരി രണ്ട്:

പാളത്തിനരികെ മാരകമാം വിധം മുറിവേറ്റു കിടന്ന പെണ്‍കുട്ടിയുടെ ചെറു വാര്‍ത്ത ,ചോര മണക്കുന്ന ഭീതിതമായൊരു കഥയായി പരിണമിക്കുന്നത് ...
നില തെറ്റിയതല്ല ,തീവണ്ടിയില്‍നിന്നു തള്ളി താഴെയിട്ടതാണെന്നു ബോധത്തിനും അബോധത്തിനും ഇടയ്ക്കു അവള്‍ വെളിപ്പെടുത്തുമ്പോഴേക്കും അതിനിടക്കെപ്പോഴോ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നു അവള്‍ പാതി മരണം മരിച്ചിരുന്നുവെന്ന് ..
ഒറ്റക്കയ്യ്‌ മാത്രമുള്ള ഒരു മനുഷ്യപ്പിശാച്ചിന്‍റെ അവ്യക്തരൂപംമാത്രം മൊഴി നല്‍കി അവളുടെ ഓര്‍മ്മ പിന്നെ മാഞ്ഞു പോകുമ്പോള്‍ തനിയെ യാത്ര ചെയ്യുന്നവര്‍ മാത്രമല്ല ,കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പറഞ്ഞറിയിക്കാനാവാത്ത അപമാനങ്ങളുടെ ,വെറുപ്പിന്‍റെ  ,മുറിവുകളുടെ ,ഭാഗമായത് ..പെണ്കൂട്ടങ്ങള്‍ ഭീതിയോടെ അവരുടെ എകാകിതകളും ആശങ്കകളും ചര്‍ച്ച ചെയ്തു. ജീവിതത്തിനും മരണത്തിനുമിടക്ക് പല മരണങ്ങള്‍ കടന്നു പോയൊരു പാവം പെണ്‍കുട്ടി വൈദ്യശാസ്ത്രത്തിന്‍റെ കാരുണ്യത്തില്‍ ദീര്‍ഘ ശസ്ത്രക്രിയകള്‍ പിന്നിടുമ്പോള്‍ ,ജീവന്‍റെ ചെറുനൂലുകളില്‍ അവള്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ ,അവളുടെ തലച്ചോറിലെ മുറിഞ്ഞു പോയ ഓര്‍മ്മ ഞരമ്പുകളെ ,ജീവ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കാനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ മാര്‍ ഇടയ്ക്കു പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നേര്‍ത്ത പ്രത്യാശയുടെ വെട്ടം പോലുമില്ലാതിരുന്നിട്ടും ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ അവളുടെ ജീവന്റെ ചെരാതിനെ കെടാതെ കൈ അണച്ച് പിടിയ്ക്കുമെന്നു വെറുതെ പ്രത്യാശിച്ചിരുന്നു ,ആ കുടുംബത്തിന്റെ വേദനകള്‍ക്കൊപ്പം..
                                                                                                                                                                                                 
 ഫെബ്രുവരി മൂന്ന്:

കുറ്റവാളി പിടിക്കപ്പെട്ടു .തമിഴ്നാട്ടിലെ ഈ  കൊടും കുറ്റവാളി,അവിടുത്തെ പോലിസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍ കണ്ടെത്തിയ സുരക്ഷിതവും വളക്കൂറുള്ളതുമായ ഇടമായിരുന്നു,നമ്മുടെ കേരളം!
രണ്ടു മാസക്കാലമായി തടസ്സങ്ങള്‍ ഇല്ലാതെ പിടിച്ചു പറിയും കുറ്റ കൃത്യങ്ങളുമായി അവന്‍ ഇവിടെയൊരു സാന്നിധ്യമായിരുന്നു ..
വാര്‍ത്ത പറഞ്ഞു :പുതിയ സ്വപ്നങ്ങളുമായി  യാത്ര പുറപ്പെട്ട അവളെക്കുറിച്ച് .പഠനത്തില്‍ മിടുക്കി ,തുടര്‍ പഠനത്തെ സാമ്പത്തിക ബാധ്യതകള്‍ ഞെരുക്കുമ്പോള്‍ അമ്മക്കൊപ്പം കുടുംബത്തിന്‍റെ ബാധ്യതകള്‍ ഏറ്റെടുത്തവള്‍,ജോലിയില്‍ നിന്നും സ്വരൂപിക്കുന്ന ചെറു തുകകള്‍ സ്വരൂപിച്ചു പഠനം മുഴുമിക്കുന്നത് സ്വപ്നം കണ്ടവള്‍ ,കുഞ്ഞൊരു വീട് പണിയുന്നത് സ്വപ്നമായി കൊണ്ട് നടന്നവള്‍..
അതിനൊക്കെ ഇടക്കാണ്‌ പുതിയൊരു ജീവിതമെന്ന പ്രതീക്ഷയും പേറി ജോലിയിടത്ത് നിന്നും ഒരു പെണ്ണ് കാണല്‍  ചടങ്ങിനായി അവള്‍ വീട്ടിലേക്കു പുറപ്പെട്ടത്‌ .യാത്ര തീരാറാവുമ്പോഴേക്കും പെണ്‍ കമ്പാര്‍ട്ട്മേന്ടില്‍ അവള്‍ ഒറ്റയാകുന്നു .
ഇരയാക്കപ്പെടുകയായിരുന്നു.
ആക്രമിച്ചത് പണത്തിനു വേണ്ടിയായിരുന്നെന്നു കുറ്റ സമ്മതം ചെയ്ത കുറ്റവാളി ,അവളുടെ കൈയിലുണ്ടായിരുന്നത് ചെറു തുകയും പഴയ ഒരു സെല്‍ഫോണും ആണെന്ന തിരിച്ചറിവിന്‍റെ ,നിരാശയില്‍,അവളുടെ ചെറുത്തുനില്‍പ്പുണര്‍ത്തിയ പകയിലാണത്രെ അവളുടെ മാനത്തെ ,ജീവനെ ,ചതച്ചരച്ചത് ...
ചോര മണക്കുന്ന ,ജീവന്റെ പാതിയറ്റൊരു പെണ്കുഞ്ഞിനോട്,അവളുടെ നിഷ്കളങ്കതയോട്‌ ,ദൈന്യതയോട് അവനെന്തു  കാരുണ്യം ?
ഫെബ്രുവരി നാല് :

അവളെക്കുറിച്ച് നേര്‍ത്ത പ്രത്യാശ പകരുന്ന വൈദ്യ ശാസ്ത്ര ക്കുറിപ്പുകള്‍.
എങ്ങനെയാണ് ഇനിയെന്‍റെ പെണ്‍ കുഞ്ഞുങ്ങളെ ചിറകില്‍ ഒതുക്കേണ്ടതെന്നു ആശങ്കപ്പെടുന്ന അമ്മമാരെ ,സുരക്ഷിതത്വമെന്ന ഭീതി വല്ലാതെ ചൂഴ്ന്നു തുടങ്ങിയ പെണ്‍കുഞ്ഞുങ്ങളെ ,കണ്ടു. പോയൊരാഴ്ചയില്‍ രാതി വണ്ടിയിറങ്ങിയ മകളെ ചേര്‍ത്ത് പിടിച്ചു പ്ലാട്ഫോമിന്‍റെ വെളിച്ചത്തിലൂടെ നടക്കെ അവളെ വലിച്ചിഴക്കാന്‍ ശ്രമിച്ച അജ്ഞാതമായ കൈകളെക്കുറിച്ച് പിടഞ്ഞ അരക്ഷിതനായ ഒരു അച്ഛന്‍റെ ഭീതികള്‍ കേട്ടു.
ഫെബ്രുവരി അഞ്ച്‌:

മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിലേക്കു വീണ്ടുമവള്‍ ഊര്‍ന്നു പോയിരിക്കുന്നു .
തിരികെ ജീവിതത്തിലേക്ക് മടങ്ങിയാല്‍ ഇതേ സമൂഹം അവളെ എങ്ങനെ സ്വീകരിക്കുമെന്ന വേവലാതിയോടെ ,ആശങ്കയോടെ,വേദനയോടെതന്നെ ഇപ്പോഴും അവള്‍ക്കു വേണ്ടി ആരൊക്കെയോ പ്രാര്‍ഥിക്കുന്നുഎങ്കിലും ..
''she is our sister
she belongs to our family
she is  the hope of tomorrow ,
who was fated for the shornur train incident 
lets hold our hands  together  
ആന്‍ഡ്‌ fuelled by  love  and  concern
prior  to her grief and pain
please  join  in  this  chain  and  pass  it ..
-stop violence against women "..
ഫെബ്രുവരി ആറ് വൈകിട്ട് ഓരോ സെല്ലിലേക്കും വന്നു കൊണ്ടിരുന്ന ഈ സന്ദേശം നിങ്ങളില്‍ പലരുടെയും ഇന്ബോക്സുകളില്‍ ഇപ്പോഴും ശേഷിപ്പുണ്ടാവാം .തുടര്‍ന്ന് വന്നു കാണും ആധി പിടിച്ച ഒരു അച്ഛന്‍റെ ,അമ്മയുടെ ,കൂട്ടുകാരന്‍റെ,കൂട്ടുകാരിയുടെ ,റെയില്‍ അലേര്‍ട്ട് നമ്പറുകള്‍ സൂചിപ്പിക്കുന്ന നീളന്‍ സന്ദേശങ്ങള്‍ ..
കേരളത്തിലെ പെണ്‍കുട്ടികള്‍ മാത്രമല്ല,അമ്മയോ ഭാര്യയോ ,മകളോ ,അനിയത്തിയോ ,മുത്തശ്ശിയോ ഉള്ള,അവരെ അവരായി കാണുന്ന ഓരോരുത്തരും നിശ്ശബ്ദം ഉള്ളിലേറ്റുന്ന ഒരാധികൂടി ആ സന്ദേശങ്ങള്‍ പേറിയിരുന്നു..
-ഞെട്ടിച്ചുകൊണ്ട് സന്ധ്യാ വാര്‍ത്ത ഫ്ലാഷ് വാര്‍ത്ത തന്നു.
ആ പെണ്‍കുട്ടി മരിച്ചതായി.
ഒരു നിമിഷം അവളുടെ മുഖം .
തകര്‍ന്നു തരിപ്പണമായ ഒരച്ഛനെ ,അമ്മയെ ,അനുജനെ ...
വൈദ്യശാസ്ത്രത്തി ന്‍റെ പരിധികള്‍ തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥന കളുടെയും .
ഒരു പാവം പെണ്‍കുട്ടിയുടെ ചെറിയ ജീവിടത്തി ന്‍റെ ,സ്വപ്നങ്ങളുടെ ..
ഫെബ്രുവരി ഏഴ്

ഹര്‍ത്താല്‍ ആണ് അവളുടെ നാട്ടില്‍ .റെയില്‍വേ ക്ക് തെറ്റ് പറ്റിയില്ലെന്നു ആണയിട്ടു പറഞ്ഞ മന്ത്രി ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നു .പെണ്‍ കംബാര്‍ത്ടുമെന്റില്‍ പുരുഷന്മാര്‍ കയറുന്നത് സ്ത്രീകളുടെ അനാസ്ഥ കാരണമെന്ന് റെയില്‍വേ യുടെ സത്യവാങ്ങ്മൂലം .
ചില സ്റ്റേഷന്‍ ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിട്ടു.കറുപ്പന്‍ ബാഡ്ജു കുത്തി ,നിരാഹാരമാചരിച്ചു,ദുഖവും പ്രതിഷേധവും പറയുന്ന വനിതാ സംഘടനകള്‍ ...
വരും ദിവസങ്ങളില്‍ മന്ത്രിമാരും പ്രമുഖരും അവളുടെ കുഞ്ഞു വീട് സന്ദര്ശിക്കാനിരിക്കുന്നു..
കൂടുതല്‍ ധന സഹായം പ്രഖ്യാപിക്ക പ്പെടാം .ചാനലുകളില്‍ സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാവും -അല്‍പ്പ നാള്‍ .
പിന്നെ പരിചയിച്ചു പഴകുന്ന എല്ലാ ഭീതികളോടും എന്നാ പോലെ സമൂഹം ഇതുമായും പൊരുത്തപ്പെടും .രാത്രി തീവണ്ടികള്‍ പോയ്ക്കൊണ്ടേ യിരിക്കും .ഏകാന്ത യാത്രികരായ പെണ്‍കുട്ടികള്‍ യാത്ര തുടരും ."അപൂര്‍വങ്ങളില്‍ അപൂര്‍വ്വ" മാകണം എന്നില്ല ഈ സംഭവം.പ്രതിക്ക്,അര്‍ഹിക്കുന്ന ശിക്ഷ കിട്ടും വിധം .ഒരു ഗോവിന്ദ ചാമി ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയിലാണ്
നിയമത്തിന്‍റെ കണ്മുംബിലൂടെയും കണ്ണ് വെട്ടിച്ചും ഇര കാത്തും പതുങ്ങിയും എത്രയോ ഗോവിന്ദചാമിമാര്‍..ജാഗ്രത ..
ഫെബ്രുവരി എട്ട്:
ചേച്ചിയുടെ ചിത കൊളുത്തിക്കഴിഞ്ഞു ഉള്ളുലഞ്ഞു കരയുന്നൊരു അനുജന്‍റെ പടമുണ്ട് പത്രത്താളില്‍ .
മനസ്സാക്ഷി ഒരു ക്ലിഷേ പദം അല്ലെങ്കില്‍ ഈ വേദന നമുക്ക് ഉള്‍ക്കൊള്ളാതിരിക്കാന്‍ ആവില്ല .

തുണ്ട് :
ഏറെ നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍ പെണ്‍ സുരക്ഷയ്ക്ക്.ഈയിടെ പാസ്സാക്കിയ ഒരു ബില്ലടക്കം ..
അവയെല്ലാം എത്രത്തോളം സുരക്ഷ ഉറപ്പിക്കുന്നു?
ഷോര്‍ണൂര്‍ സംഭവം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തീവണ്ടികളില്‍ പലവിധ  ആക്രമണങ്ങള്‍ നടന്നു ..
വാല്‍ തുണ്ട് :

രാത്രി വണ്ടികളില്‍ സ്ത്രീകള്‍ കുറയുന്നതായി ഈയിടെ ഒരു പത്ര റിപ്പോര്‍ട്ട്‌ ....

Saturday, March 26, 2011

താളവൃത്തം (കുറിപ്പുകള്‍ )

രണ്ടായിരത്തേഴു ജനുവരി 25 ലെ ഹിന്ദു പത്രം കിഴക്കന്‍ ബംഗാളിലെ പക്ഷിപ്പനിപ്പടര്‍ച്ചയെക്കുറിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തു കണ്ടിരുന്നു.പഴയൊരു പുസ്തകത്തിന്‍റെ പുറം പൊതിയിലായിരുന്നു ,അത് .ആരോഗ്യ പ്രവര്‍ത്തകര്‍ വീട് വീടാന്തരം ചെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചും വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്ന്ഒടുക്കുന്നതിനെക്കുറിച്ചും പനിപടരാതിരിക്കാന്‍ അവലംബിക്കുന്ന മറ്റു മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു .പല നാടുകളിലായി പക്ഷിപ്പനി ഭീതി പടര്‍ത്തിയിരുന്ന കാലത്തേതാണ് പത്രം .

             അരുണ്‍ ഖോഷ് ചൌധരി എന്ന ഫോട്ടോഗ്രാഫെര്‍ പകര്‍ത്തിയ , റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരുന്ന ഒരു ചിത്രം വല്ലാതെ ഉള്ളു തൊട്ടു. ഒരു ബംഗാളി മധ്യവയസ്ക്ക ,സ്വന്തം താറാവ് കുഞ്ഞുങ്ങളെ കണ്ണോടു ചേര്‍ത്ത് ഉള്ളു പൊട്ടി കരയുകയാണ്...നിസ്സഹായതയോടെ അവരോടു ചേര്‍ന്നിരിക്കുന്ന ഒരു പറ്റം താറാവുകുഞ്ഞുങ്ങള്‍...ഗവ .നിര്‍ദേശ പ്രകാരം അവയെ നശിപ്പിക്കാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും മുമ്പ് എടുത്ത ചിത്രമാണ്‌ അത് .വിട്ടു കൊടുക്കുന്നത് സ്വന്തം ജീവനാണെന്ന പോലെ ആ പൊട്ടിക്കരച്ചില്‍ വല്ലാതെ പൊള്ളിക്കുന്നതായി.

            വളര്‍ത്തു മൃഗങ്ങളോടൊരു മമതയുമില്ല എനിക്ക് .അതുകൊണ്ടാവണം മൃഗങ്ങളും മനുഷ്യരും തമ്മില്‍  ഈ മട്ടില്‍ ഒരാത്മ ബന്ധം എനിക്കൊരിക്കലും പരിചിതമായിരുന്നില്ല.
എങ്കിലും ഈ ചിത്രവും നോക്കിയിരിക്കെ ഞാനെന്‍റെ പഴയൊരു സ്നേഹിതയുടെ വീടോര്‍മിച്ചു.പട്ടാമ്പിക്കടുത്തു നെല്ലായയിലുള്ള ഈ വീടാണ് മണ്ണും മനുഷ്യനും മൃഗങ്ങളും ചേര്‍ന്നുള്ള ഒരാത്മബന്ധത്തിന്‍റെ  വിസ്മയിപ്പിക്കുന്ന ചിത്രം എനിക്കാദ്യം തന്നത് .ശബ്ദങ്ങളാലും നിശബ്ദതയാലും തങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും സ്നേഹവും  ആഹ്ലാദങ്ങളും പറഞ്ഞും പങ്കുവച്ചും വേര്‍പ്പിരിയാനാവാത്തവിധം അവയെല്ലാം ആ വീടിന്‍റെ ഭാഗമായിരുന്നത് ..

വീടുപോലെ സദാ വൃത്തിയാക്കപ്പെട്ട തൊഴുത്ത്.പാര്‍പ്പുകാരായി ഗോമതിയും അവളുടെ കുട്ടനും .ഗോമതി പകര്‍ന്നിരുന്ന നെയ്യ് ,പാല് -എല്ലാറ്റിനും സ്നേഹത്തിന്‍റെ സൗരഭമാണെന്ന് അവിടുത്തെ ഉച്ച ഭക്ഷണ നേരങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു.
പുതിയഒരാളായി ഈ വീട്ടിലേക്കു ചെന്ന എന്നെ ഇവരോരോരുത്തരും പരിചയപ്പെട്ടു.ഗോമതിയും കുട്ടനും മാത്രമല്ല ,സ്വത്വവും പേരുമുള്ള അംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു.കുഞ്ചു എന്ന വിറപ്പിക്കുന്ന കുരയുള്ള ശുനകന്‍ .കൈകൂപ്പി നമസ്ക്കാരം പറയും അവന്‍ .എന്‍റെ പേടിയാലാവണം തുടക്കം  മുതല്‍ക്കുണ്ടായിരുന്നു ,ഞങ്ങള്‍ക്കിടയിലെ അനിഷ്ടങ്ങള്‍ .ഊണ് കഴിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പമായിരിക്കാറുള്ള അവനെ എന്‍റെ സാന്നിധ്യം പുറത്താക്കുന്നത് അവനെ വേദനിപ്പിച്ചിരിക്കണം.

          ഇനി പൂച്ചപ്പടയാണ്.വളര്‍ത്താനായി വാങ്ങിച്ചവയല്ല ,അഭയം ചോദിച്ചു വന്നവരാണ് ,സീമ മുതല്‍ സ്പോടി വരെയുള്ള ആണ്‍ പെണ്‍ പൂച്ചപ്പട .ഓരോ പൂച്ച  പേരിനു പിന്നിലും കാണും ഒരു കഥ.കൃത്യമായ അര്‍ത്ഥവും സ്നേഹ വാത്സല്യങ്ങളും .

..ചാത്തന്‍ ,കറുത്ത സുന്ദരി ,വെളുത്ത സുന്ദരി ,_ഒക്കെ കോഴികളാണ് .മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സദാ കൊത്തിപ്പെറുക്കിയും തര്‍ക്കിച്ചും സമരസപ്പെട്ടും ഈ വീടിന്‍റെ ഭാഗമായിരുന്ന അവകാശികളില്‍ ആര്‍ക്കെങ്കിലും സുഖക്കേട്‌ വന്നാല്‍ ,ആരെയെങ്കിലും കാണാതായാല്‍ ആകെ വെപ്രാളപ്പെടുന്ന, സങ്കടമാകുന്ന ,ഒരു അച്ഛന്‍റെ,അമ്മയുടെ ,മൂന്നു മുത്തശിമാരുടെയും ചിറകുകള്‍ക്ക് കീഴില്‍ എത്ര സ്വസ്ഥരായിരുന്നു അവരൊക്കെ..

        ഓരോ മരങ്ങള്‍ക്കും ചെടികള്‍ക്കും പൂക്കള്‍ക്കും എന്തിനു ,വീണുപോകുന്ന ഇലകള്‍ക്ക് കൂടി സ്വത്വ മുണ്ടായിരുന്നു ഒരു കാലത്ത് ,നമ്മുടെ ജീവിതത്തില്‍ .പ്രകൃതിയും സര്‍വ്വ ജീവജാലങ്ങളും ഒന്നാകുന്ന താളൈക്യം-ഇനി നമുക്കെത്രയിടങ്ങളില്‍ കാണാനാവും?മണ്ണില്‍ ചവിട്ടുമ്പോള്‍ അറയ്ക്കുന്ന,വെളുത്ത സുന്ദരിക്കോ ചാത്തനോ സ്പോട്ടിക്കോ അനുമതി കൂടാതെ കയറി വരാനാവാത്ത ,ആകാശം തൊടുന്ന ഉയരക്കെട്ടിടങ്ങളെ സ്വപ്നം കാണുന്ന നമുക്കുള്ളില്‍,അല്ലെങ്കിലിപ്പോള്‍ അത്തരമൊരു താളൈക്യം മോഹിക്കുന്ന മനസ്സുണ്ടോ?

       ഏറെ കാലങ്ങള്‍ക്ക് ശേഷം നെല്ലായയിലെത്തുമ്പോള്‍ ,ഉച്ചയൂണിന്‍റെ ചൂടിലേക്കൊഴിച്ച നെയ്യ് ,വേണ്ടെന്നു നിഷേധിക്കെ ,'നമ്മുടെ ഗോമുവിന്‍റെ ഓര്‍മ്മയാണ് ഇതെ'ന്ന്  സങ്കടമാകുന്ന ഈ വീട് ..ഗോമതിയെന്ന അമ്മപ്പശു അതിനകം മരിച്ചു പോയിരുന്നു.(--ഈ വീടിന്‍റെ ഭാഷയില്‍ ._.....നമുക്ക് മൃഗങ്ങള്‍ ചാവുകയാണല്ലോ.രണ്ടാം കിട മരണങ്ങള്‍ .)
     ഗോമുവിന്‍റെ വാത്സല്യം ചേര്‍ത്ത് ഉണ്ണുമ്പോള്‍ എനിക്കും എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി .
ഞാനും എപ്പോഴൊക്കെയോ ഈ താളവൃത്തത്തിന്‍റെ ഭാഗമായിരുന്നല്ലോ....