അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Thursday, January 27, 2011

മധു, കുട്ടിക്കാലം,ഒരോര്‍മ്മച്ചിന്ത്‌. (അനുഭവക്കുറിപ്പ് )

എന്നെന്നുംപച്ചയായിരിക്കുന്ന കുറച്ചു ഓര്‍മകളെഉള്ളു നമുക്ക്.  
ഒന്ന് തിരിഞ്ഞു നോക്കുക..കുപ്പിവളച്ചിന്തുകളുംകുന്നിമണികളുടെ കറുപ്പുചോപ്പും  ചേമ്പിലത്തുള്ളികളുടെ,ഒടുങ്ങാത്തവിസ്മയവും,എത്രഒളിപ്പിച്ചാലും അബദ്ധത്തിലെപ്പോഴും മാനംകണ്ടുപോകാറുള്ള മയില്‍പീലിച്ചിന്തുകളും മഷിതണ്ടിന്‍റെ   നനവും പള്ളിക്കൂടത്തിലേക്കുള്ള മഴ ചിന്നുന്ന ഊടു വഴികളും, വഴിയെയെന്നും പേടിപ്പിക്കാന്‍ കാത്തുനിന്ന പ്രാന്തനും മുറുകെ  കോര്‍ത്ത്‌ പിടിച്ച കൂട്ടുകാരിയുടെകൈവിരല്‍തുമ്പിന്‍റെ ഇളംചൂടും,പറഞ്ഞും കേട്ടും നേരം പോകുമ്പോള്‍ കൂട്ടമണിതീരുംമുമ്പേ,ഓടിയെത്താനുള്ളകിതപ്പില്‍ വീണുരുണ്ടു പൊട്ടി,ചോരചിന്നുന്ന കാല്‍മുട്ടും കമ്മ്യൂണിസ്റ്റ്‌ അപ്പയുടെ പച്ചയിലേക്ക് കണ്ണിമക്കാതെ നോക്കി വേദന മാറ്റാനുള്ള മന്ത്രവും എത്രകൂട്ടിയാലും കൂടിചേരാത്ത കണക്കിന്‍റെകുറുമ്പും,കാതിലെകണക്ക്മാഷിന്‍റെ ചെളിനഖങ്ങളുടെചന്ദ്രാകൃതിപ്പാടും,കളിമൈതാനവും മുളംകാട്ടില്‍  ഒളിഞ്ഞിരുന്നു കുഴലൂതിയിരുന്ന കാറ്റും കണ്ണുപൊത്തിക്കളികളും കൂട്ടമണി തീരുംമുമ്പേ ഞാന്‍മുന്പിലെന്നുകുടമറന്നോട്ടങ്ങളുംജൂണിലെ പെരുമഴ കുതിര്‍ത്തൊരു  കുഞ്ഞിപ്പക്ഷിയായി വീടെത്തുന്നതും   ...ഒക്കെയും അവിടെയില്ലേ?എങ്ങും പോവാതെ..എങ്ങും കൊണ്ടു കളയാതെ...?
                 മധുവും ഒരോര്‍മയാണ് . ഏറ്റവും പച്ചച്ചുപച്ചച്ച ഓര്‍മകളുടെ കുട്ടിക്കാലത്തിന്‍റെ  നേര്‍ത്ത വേദനയുടെ ഒരോര്‍മ..
          വീട്ടില്‍ നിന്നും ഏറെയൊന്നും ദൂരെയല്ലാത്ത സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ഞാന്‍ ഒന്നംക്ലാസ്സുകാരിയായപ്പോള്‍ മുതല്‍ അവനുണ്ടായിരുന്നു കൂടെ.നേര്‍ത്തൊരു ബുദ്ധി മാന്ദ്യം പകര്‍ന്ന അധിക നിഷ്കളങ്കതയും അടച്ചു ചേര്‍ത്ത് പിടിക്കാനാവാത്ത സദാ വല്ലാതെ തുറന്നിരുന്ന വായിലൂടെ ഊര്‍ന്നു വീണുകൊണ്ടിരുന്ന ഉമിനീരിന്‍റെ  നൂലുകളും ചപ്രത്തലമുടിയും അവ്യക്തമായ വാക്കുകളും ചേര്‍ന്നാല്‍ മധുവായി. ഭാവഹാവാദികള്‍ കൊണ്ട് എപ്പൊഴും വേറിട്ട്‌ നിന്നു അവന്‍ മറ്റുള്ളവരില്‍ നിന്നും ..എങ്കിലും അവന്‍ ഒറ്റക്കായിരുന്നില്ല .കളികള്‍ക്ക് കുട്ടിമനസ്സുകള്‍ക്ക് ഏകത യുടെ ഒരു നിഗൂഢ ഭാഷ ഉള്ളതിനാലാവാം ആരും അവനെ ഒററയാക്കിയില്ല. അവനാവട്ടെ, അപ്പോഴും കളിക്കാന്‍ ഇഷ്ടപ്പെട്ടു. സ്കൂളിന്‍റെ  പിന്പുറത്തെ ചെറിയ ചതുരമൈതാനത്ത്‌ കളി നേരങ്ങളില്‍ അവന്‍ ആര്‍ത്തു നടന്നു..മറ്റാരെക്കാളും വേഗത്തില്‍ ഓടി. ഓടുമ്പോള്‍ അടച്ചു പിടിക്കാനാവാത്ത വായും സാമാന്യത്തിലേറെ നീളമേറിയ നാക്കും അവനെ വല്ലാതെ കിതപ്പിച്ചു. എനിക്കിഷ്ടമായിരുന്നു, വേഗത്തിലോടാന്‍. കാറ്റിനെക്കാളെറെയേറെ വേഗത്തില്‍. ഞാനൊരിക്കലും ആരെയും ഓടി ജയിക്കില്ല. നാലാം ക്ലാസില്‍ എത്തുമ്പോള്‍ പക്ഷെ ഒന്നുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് എന്നെ സ്കൂള്‍ ലീഡര്‍ ആക്കി. ജനാധിപത്യവും തെരഞ്ഞെടുപ്പും ഒന്നും ഇല്ല. നന്നായി പഠിക്കുകയും ഗൃഹപാഠം ചെയ്യുകയുമായിരുന്നു മല്‍സര യോഗ്യത. അപ്രകാരം ഞാനും മറ്റു ചില കുട്ടികളും മത്സരിപ്പിക്കപ്പെട്ടു. .ഓരോരുത്തരെയും പിന്‍തുണക്കുന്നവരോടു കൈയ് ഉയര്‍ത്താന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു .എന്നെ തുണക്കാന്‍ ആരൊക്കെയോ കൈ ഉയര്‍ത്തി.കൂട്ടത്തില്‍ എന്നോടുള്ള വലിയ ഇഷ്ടം പോലെ കൈകള്‍ രണ്ടുമുയര്‍ത്തി മധു ,വോട്ടെണ്ണല്‍ തീര്ന്നും കൈ താഴ്ത്തിയിടാന്‍ കൂട്ടാക്കാതെ ..
അങ്ങനെ പേടിച്ചും വിറച്ചും ഞാന്‍ സ്കൂള്‍ ലീഡര്‍ ആയിത്തീരുകയും ദിനംപ്രതി പ്രതിജ്ഞ ചൊല്ലുകയും അസംബ്ലിയില്‍ വിഷയമവതരിപ്പിക്കുകയും ....മധു എപ്പൊഴും  കളിച്ചു  കൊണ്ടിരുന്നു.. ക്ലാസ്സിനകത്തുംപുറത്തും ..
            ഒരു ദിവസം ഏതോ ഒരു സന്നദ്ധ സംഘടന ,സ്കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം എന്നൊരു വാഗ്ദാനവുമായിഎത്തി. സ്കൂള്‍ തുറന്നു മാസങ്ങള്‍ പിന്നിട്ടിരുന്നു.സ്കൂളില്‍ അന്ന് യുണിഫോം നിര്‍ബന്ധമായ ഒന്നായിരുന്നുമില്ല .എന്തായാലും ഒരു വലിയ കെട്ട് യുനിഫോമുകള്‍ --ഒക്കെയും ഭീമമായ അളവില്‍ തൈപ്പിച്ചവ , സ്കൂളില്‍ എത്തി ഒരു വണ്ടിയില്‍. തീര്‍ന്നില്ല ,കൊടുക്കുന്നതെല്ലാം പലചെവികള്‍ അറിയണമെന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാവാം ഒരസംബ്ലി സംഘടിപ്പിക്കനമെന്നും ഔപചാരികമായി ‘’പാവപ്പെട്ട കുട്ടികള്‍ക്ക്’’ അവ സമ്മാനിക്കണ മെന്നും തീരുമാനിക്കപ്പെട്ടു .
         ഉടുപ്പു വിതരണമായിരുന്നു. പാവപ്പെട്ടവര്‍ അല്ലാത്തവര്‍,അധ്യാപകര്‍ , ആ സംഘടനയുടെ പ്രതിനിധി,പിന്നെ ഉടുപ്പു വിതരണമെന്ന ചുമതല ഏല്‍പ്പിക്കപ്പെട്ട ഞാന്‍ എന്നാ കുഞ്ഞു നേതാവും. പാവപ്പെട്ടവരെ പേര് ചൊല്ലി വിളിക്കയാണ് . മധു ഒന്നാമന്‍. പിന്നില്‍ സാബിര,..ശ്രീജ..
ഉടുപ്പ് വാങ്ങാന്‍ എത്തിയവരെ സാകൂതം നോക്കി പാവപ്പെട്ടവരല്ലത്തവര്‍ ..പേര് വിളിച്ചു തീരും മുമ്പേ മധു വലിയ സന്തോഷത്തില്‍ ഓടിക്കിതച്ചെത്തി.വേഗത്തില്‍ ഉടുപ്പ് വാങ്ങിച്ചു,തിരികെ ഓടാന്‍ തുടങ്ങേ ആരോ അവനെ പിടിച്ചു നിര്‍ത്തി,തലയ്ക്കു കിഴുക്കി,ദേഷ്യത്തോടെ അലറി _തൊഴുതിട്ടു പോടാ..  നന്ദി കേള്‍ക്കാന്‍ സന്നദ്ധനായിരിക്കുന്ന പ്രതിനിധിയോടാണ് നന്ദി പറയേണ്ടിയിരുന്നത്. പരിഭ്രമിച്ചു പോയ മധു പക്ഷെ, കണ്ണീരോടെ ഓടിവന്നു കുനിഞ്ഞ്, എന്‍റെ  കാല് തൊട്ടു.നിര്‍വചിക്കാനാവാത്ത ഒരു ഭാവത്തോടെ എന്നെ നോക്കി തിരികെ പോയി. സങ്കടം കൊണ്ട് വിറച്ചു പോയഞാന്‍ ശേഷം അവനെ തിരഞ്ഞു...ഒറ്റയ്ക്ക് നേര്‍ത്തൊരു വിഷാദത്തോടെ കുപ്പായപ്പൊതിയുമായി മടങ്ങുകയായിരുന്നു അവന്‍.
 എങ്ങനെയാണു അവന്‍റെ   വിചാരങ്ങളുടെ വഴികള്‍ എന്ന് ഒരിക്കലും എനിക്ക് അറിയുമായിരുന്നില്ല.അവനു എന്നോട് ദേഷ്യം തോന്നിയിരുന്നുവോ എന്നും ..
               എനിക്ക് പക്ഷെ അവനോടു മാപ്പ് പറയണമായിരുന്നു. ഒരുപാടു പേരുടെ മുമ്പില്‍ വച്ച് അവനെ സങ്കട പ്പെടുത്തിയത് ഞാന്‍ കാരണമല്ലെന്നെന്കിലും ബോധ്യമാക്കേണ്ടിയിരുന്നു ..  .സാരമില്ലെന്നെന്കിലും പറയണമായിരുന്നു.. എന്‍റെ  അന്തര്‍മുഖത്വം പക്ഷെ അവനെ കാണുമ്പോഴെല്ലാം എന്നെ വല്ലാതെ നിശബ്ദയാക്കി. ഞാന്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നുഎങ്കിലും അവനതു തിരിച്ചറിയാനാവുമായിരുന്നോ  എന്നെനിക്കറിയില്ല .
           ഏഴാം ക്ലാസ്സില്‍ വച്ച് മധു മരിച്ചു. കളിച്ചു മതിയാവാത്ത, കളികള്‍ക്കിടയില്‍ ആഹ്ലാടംകൊണ്ട് നിറയുമ്പോള്‍ കിതപ്പായി അപൂര്‍ണ്ണമായി പുറത്തു വന്നിരുന്ന വാക്കുകളില്ലാത്ത ശബ്ദങ്ങളായി ,ഒരു പക്ഷെ ,എന്നോടുള്ള വലിയ സൌഹൃദം പോലെ, എന്നെ പിന്തുണക്കുന്ന രണ്ടു ശോഷിച്ച കൈകളായി,---ഓര്‍മിചെടുക്കാം എനിക്കവനെ.
         ----മറക്കാനാവാത്തത്  കുനിഞ്ഞ് എന്‍റെ  കാല്‍ തൊടുന്ന മെല്ലിച്ച വിരലുകളാണ്..ഒരിക്കല്‍ മാത്രം കണ്ട അവ ന്‍റെ  നിറകണ്ണുകളാണ്.
_ ഞാന്‍,അവനോടു മാപ്പ് പറഞ്ഞില്ല.

5 comments:

  1. kashttapaad aanu ithu vayikkan ..ee font

    so ithu vayichu ente kannu fuse adichu poovum

    ReplyDelete
  2. ഒരു നോമ്പരമായവശേഷിച്ച്ച അനുഭവക്കുറിപ്പ്..
    ചിലരുടെ ചിന്തകളും പ്രവൃത്തികളും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ സ്നേഹം തുളുമ്പി നില്‍ക്കുന്നത്‌ അനുഭവിക്കാനും കഴിയും.
    ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് പോലെ ഒഴികിനീങ്ങുന്ന അരുവിപോലെ എഴുതി.

    ReplyDelete
  3. valare nannayittundu ...enne suhruthakkumo...kathakalum kavithakalum othiri vayikkanishtappedunna koottukari

    ReplyDelete
  4. ഷാഹിനാ,
    വേദനിപ്പിക്കുന്നൂ ഈ ഓർമ്മകൾ.
    വെളളത്തിൽ താണുപോയ സജിയെന്ന ചങ്ങാതി വന്നു ചിരിച്ചുകാണിക്കുന്നൂ..മധുവിനെപ്പോലെ!

    ReplyDelete