അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Saturday, March 26, 2011

താളവൃത്തം (കുറിപ്പുകള്‍ )

രണ്ടായിരത്തേഴു ജനുവരി 25 ലെ ഹിന്ദു പത്രം കിഴക്കന്‍ ബംഗാളിലെ പക്ഷിപ്പനിപ്പടര്‍ച്ചയെക്കുറിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തു കണ്ടിരുന്നു.പഴയൊരു പുസ്തകത്തിന്‍റെ പുറം പൊതിയിലായിരുന്നു ,അത് .ആരോഗ്യ പ്രവര്‍ത്തകര്‍ വീട് വീടാന്തരം ചെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചും വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്ന്ഒടുക്കുന്നതിനെക്കുറിച്ചും പനിപടരാതിരിക്കാന്‍ അവലംബിക്കുന്ന മറ്റു മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു .പല നാടുകളിലായി പക്ഷിപ്പനി ഭീതി പടര്‍ത്തിയിരുന്ന കാലത്തേതാണ് പത്രം .

             അരുണ്‍ ഖോഷ് ചൌധരി എന്ന ഫോട്ടോഗ്രാഫെര്‍ പകര്‍ത്തിയ , റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരുന്ന ഒരു ചിത്രം വല്ലാതെ ഉള്ളു തൊട്ടു. ഒരു ബംഗാളി മധ്യവയസ്ക്ക ,സ്വന്തം താറാവ് കുഞ്ഞുങ്ങളെ കണ്ണോടു ചേര്‍ത്ത് ഉള്ളു പൊട്ടി കരയുകയാണ്...നിസ്സഹായതയോടെ അവരോടു ചേര്‍ന്നിരിക്കുന്ന ഒരു പറ്റം താറാവുകുഞ്ഞുങ്ങള്‍...ഗവ .നിര്‍ദേശ പ്രകാരം അവയെ നശിപ്പിക്കാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും മുമ്പ് എടുത്ത ചിത്രമാണ്‌ അത് .വിട്ടു കൊടുക്കുന്നത് സ്വന്തം ജീവനാണെന്ന പോലെ ആ പൊട്ടിക്കരച്ചില്‍ വല്ലാതെ പൊള്ളിക്കുന്നതായി.

            വളര്‍ത്തു മൃഗങ്ങളോടൊരു മമതയുമില്ല എനിക്ക് .അതുകൊണ്ടാവണം മൃഗങ്ങളും മനുഷ്യരും തമ്മില്‍  ഈ മട്ടില്‍ ഒരാത്മ ബന്ധം എനിക്കൊരിക്കലും പരിചിതമായിരുന്നില്ല.
എങ്കിലും ഈ ചിത്രവും നോക്കിയിരിക്കെ ഞാനെന്‍റെ പഴയൊരു സ്നേഹിതയുടെ വീടോര്‍മിച്ചു.പട്ടാമ്പിക്കടുത്തു നെല്ലായയിലുള്ള ഈ വീടാണ് മണ്ണും മനുഷ്യനും മൃഗങ്ങളും ചേര്‍ന്നുള്ള ഒരാത്മബന്ധത്തിന്‍റെ  വിസ്മയിപ്പിക്കുന്ന ചിത്രം എനിക്കാദ്യം തന്നത് .ശബ്ദങ്ങളാലും നിശബ്ദതയാലും തങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും സ്നേഹവും  ആഹ്ലാദങ്ങളും പറഞ്ഞും പങ്കുവച്ചും വേര്‍പ്പിരിയാനാവാത്തവിധം അവയെല്ലാം ആ വീടിന്‍റെ ഭാഗമായിരുന്നത് ..

വീടുപോലെ സദാ വൃത്തിയാക്കപ്പെട്ട തൊഴുത്ത്.പാര്‍പ്പുകാരായി ഗോമതിയും അവളുടെ കുട്ടനും .ഗോമതി പകര്‍ന്നിരുന്ന നെയ്യ് ,പാല് -എല്ലാറ്റിനും സ്നേഹത്തിന്‍റെ സൗരഭമാണെന്ന് അവിടുത്തെ ഉച്ച ഭക്ഷണ നേരങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു.
പുതിയഒരാളായി ഈ വീട്ടിലേക്കു ചെന്ന എന്നെ ഇവരോരോരുത്തരും പരിചയപ്പെട്ടു.ഗോമതിയും കുട്ടനും മാത്രമല്ല ,സ്വത്വവും പേരുമുള്ള അംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു.കുഞ്ചു എന്ന വിറപ്പിക്കുന്ന കുരയുള്ള ശുനകന്‍ .കൈകൂപ്പി നമസ്ക്കാരം പറയും അവന്‍ .എന്‍റെ പേടിയാലാവണം തുടക്കം  മുതല്‍ക്കുണ്ടായിരുന്നു ,ഞങ്ങള്‍ക്കിടയിലെ അനിഷ്ടങ്ങള്‍ .ഊണ് കഴിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പമായിരിക്കാറുള്ള അവനെ എന്‍റെ സാന്നിധ്യം പുറത്താക്കുന്നത് അവനെ വേദനിപ്പിച്ചിരിക്കണം.

          ഇനി പൂച്ചപ്പടയാണ്.വളര്‍ത്താനായി വാങ്ങിച്ചവയല്ല ,അഭയം ചോദിച്ചു വന്നവരാണ് ,സീമ മുതല്‍ സ്പോടി വരെയുള്ള ആണ്‍ പെണ്‍ പൂച്ചപ്പട .ഓരോ പൂച്ച  പേരിനു പിന്നിലും കാണും ഒരു കഥ.കൃത്യമായ അര്‍ത്ഥവും സ്നേഹ വാത്സല്യങ്ങളും .

..ചാത്തന്‍ ,കറുത്ത സുന്ദരി ,വെളുത്ത സുന്ദരി ,_ഒക്കെ കോഴികളാണ് .മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സദാ കൊത്തിപ്പെറുക്കിയും തര്‍ക്കിച്ചും സമരസപ്പെട്ടും ഈ വീടിന്‍റെ ഭാഗമായിരുന്ന അവകാശികളില്‍ ആര്‍ക്കെങ്കിലും സുഖക്കേട്‌ വന്നാല്‍ ,ആരെയെങ്കിലും കാണാതായാല്‍ ആകെ വെപ്രാളപ്പെടുന്ന, സങ്കടമാകുന്ന ,ഒരു അച്ഛന്‍റെ,അമ്മയുടെ ,മൂന്നു മുത്തശിമാരുടെയും ചിറകുകള്‍ക്ക് കീഴില്‍ എത്ര സ്വസ്ഥരായിരുന്നു അവരൊക്കെ..

        ഓരോ മരങ്ങള്‍ക്കും ചെടികള്‍ക്കും പൂക്കള്‍ക്കും എന്തിനു ,വീണുപോകുന്ന ഇലകള്‍ക്ക് കൂടി സ്വത്വ മുണ്ടായിരുന്നു ഒരു കാലത്ത് ,നമ്മുടെ ജീവിതത്തില്‍ .പ്രകൃതിയും സര്‍വ്വ ജീവജാലങ്ങളും ഒന്നാകുന്ന താളൈക്യം-ഇനി നമുക്കെത്രയിടങ്ങളില്‍ കാണാനാവും?മണ്ണില്‍ ചവിട്ടുമ്പോള്‍ അറയ്ക്കുന്ന,വെളുത്ത സുന്ദരിക്കോ ചാത്തനോ സ്പോട്ടിക്കോ അനുമതി കൂടാതെ കയറി വരാനാവാത്ത ,ആകാശം തൊടുന്ന ഉയരക്കെട്ടിടങ്ങളെ സ്വപ്നം കാണുന്ന നമുക്കുള്ളില്‍,അല്ലെങ്കിലിപ്പോള്‍ അത്തരമൊരു താളൈക്യം മോഹിക്കുന്ന മനസ്സുണ്ടോ?

       ഏറെ കാലങ്ങള്‍ക്ക് ശേഷം നെല്ലായയിലെത്തുമ്പോള്‍ ,ഉച്ചയൂണിന്‍റെ ചൂടിലേക്കൊഴിച്ച നെയ്യ് ,വേണ്ടെന്നു നിഷേധിക്കെ ,'നമ്മുടെ ഗോമുവിന്‍റെ ഓര്‍മ്മയാണ് ഇതെ'ന്ന്  സങ്കടമാകുന്ന ഈ വീട് ..ഗോമതിയെന്ന അമ്മപ്പശു അതിനകം മരിച്ചു പോയിരുന്നു.(--ഈ വീടിന്‍റെ ഭാഷയില്‍ ._.....നമുക്ക് മൃഗങ്ങള്‍ ചാവുകയാണല്ലോ.രണ്ടാം കിട മരണങ്ങള്‍ .)
     ഗോമുവിന്‍റെ വാത്സല്യം ചേര്‍ത്ത് ഉണ്ണുമ്പോള്‍ എനിക്കും എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി .
ഞാനും എപ്പോഴൊക്കെയോ ഈ താളവൃത്തത്തിന്‍റെ ഭാഗമായിരുന്നല്ലോ....

8 comments:

  1. ഭുമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല എന്ന് സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു ഈ ലേഖനം. കുറച്ച് ചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു.

    ReplyDelete
  2. നല്ല ലേഖനമാണ് നല്ലഭാഷയും .വളരെ ഒഴുക്കിൽ ഇതുമുഴുവൻ വായിച്ചു തീർത്തെങ്കിലും മനസിൽ ഒരു ചോദ്യം അവശേഷിക്കുന്നു .അടിസ്ഥാനപരാമയി ഈ ഓർമ്മകുറിപ്പു കൊണ്ടു ഉദ്ദേശിക്കുന്നതു എന്താണ് .മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചു പറയാനാണോ..? അതൊ മറ്റെന്തെങ്കിലുമാണോ..? ഇവിടെ പറഞ്ഞ വിശയവുമായി ബന്ധപ്പെട്ട ഏതെങ്കിലും സാമൂഹ്യ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ..?

    ReplyDelete
  3. parayanuddeshichath enthumayikote paranja vaakukalude pravahavum sakthiyum...athanenne ambaripichath......gud...shahina

    ReplyDelete
  4. ഓരോര്മ്മപ്പെടുത്തല്‍ പോലെ ലേഖനം ഇഷ്ടപ്പെട്ടു.

    ReplyDelete
  5. പ്രതിബിംബങ്ങള്‍ നന്നായി ...ഒഴുക്കുള്ള ശൈലി .
    ഈ "word verification" ആവശ്യമുണ്ടോ?

    ReplyDelete
  6. ഓര്‍മകള്‍ക്ക് മനുഷ്യനെന്നോ മൃഗമെന്നോ ഇല്ലല്ലോ ..
    സ്നേഹവും വിരഹവും വേദനയും ഒക്കെ അല്ലെ ഉണ്ടാവുന്നത്

    ReplyDelete
  7. "Nice Work"...It's been a pleasure to me to read this Ormakurippu...

    ReplyDelete