അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Saturday, February 5, 2011

കുറുമ്പേട്ടത്തി (ഓര്‍മ്മക്കുറിപ്പ് )

മഴക്കൊപ്പമാണ്‌ കുറുമ്പേട്ടത്തി  വരിക .വെറുതെയാവില്ല. ഇടക്ക് മഴ വഴികളില്‍ വീണുരുണ്ടു ഉളുക്ക് പറ്റുമ്പോള്‍ ,ചതവ് പറ്റുമ്പോള്‍ സ്നേഹം തൊട്ടുഴിഞ്ഞു (എണ്ണക്ക് സ്നേഹം എന്നും പറയാമല്ലോ) ഒരത്ഭുതം പോലെ സുഖപ്പെടുത്താനായി .
             മഴ പെയ്തു പെയ്ത് പച്ച കെട്ടിയ തൊടികളിലൂടെയും മുറ്റത്തും ഞങ്ങള്‍ കുട്ടികള്‍ കളിച്ചാര്‍ത്തു നടക്കും . മഴവെള്ളം തെറിപ്പിച്ചാര്‍ത്തു കളിക്കും .മുറ്റത്ത്‌ ചെങ്കല്‍ ചീളുകളില്‍ മഴ ചുവപ്പിന്‍റെ പല വകഭേദങ്ങള്‍ തീര്‍ക്കും. മുറ്റത്തും തൊടിയിലും ഉള്ളിലുമാകെ പെരുമഴ.
എപ്പോഴാണ് കാലു തെറ്റുകയെന്നറിയില്ല. (വഴുക്ക് കാലത്ത് മാത്രമുള്ളൊരു കാല്‍പ്പന്തു കളിയുമുണ്ടായിരുന്നു.-എന്‍റെ ഗവേഷണ ഫലം .)വീണു കഴിഞ്ഞാല്‍ പക്ഷെ പഴയ ധൈര്യമൊന്നുമുണ്ടാവില്ല . ചെമന്നു കീറിയ കാല്‍മുട്ട് നിവര്‍ത്താനും   മടക്കാനുമാവാതെ നിലവിളിച്ചും മരുന്ന് വക്കാന്‍ വരുന്നവരോട് ഗുസ്തി പിടിച്ചും ...
ചിലപ്പോളൊക്കെ ചതവോ ഉളുക്കോ പറ്റും .കൈക്കോ കാലിനോ .
ഉളുക്കിനുഴിയണം .സമ്മതിക്കാന്‍ വാഗ്ദാനം ലോസന്ജര്‍ മിട്ടായിയാവും.ലോസന്ജരും ഉളുക്ക് വേദനയും തമ്മിലൊരു ഗുസ്തി നടക്കും .ഒടുക്കം കൊതിയും ലോസാന്ജരും ജയിക്കും.
പിന്നെ, കുറുമ്പേട്ടത്തിയുടെ വരവായി .
മേല്‍ക്കുപ്പായമുണ്ടാവില്ല .കഴുത്തില്‍ പിരിച്ചു കെട്ടിയൊരു കറുപ്പന്‍ ചരട് . ചുളുങ്ങിയ ,കറുത്ത് തിളക്കമുള്ള തൊലി .സൌമ്യമായ ,സദാ ഒരു ചിരി ഒളിച്ചു പാര്‍പ്പുള്ള മുഖം .കാതില്‍ തിളക്കംവറ്റാറെയില്ലാത്ത ചെമപ്പ് കടുക്കന്‍. അതിന്‍റെ  കനം കാരണം കീറിപ്പോയ വലിയ കാതോട്ട .
പഴയ നരച്ച ശീലക്കുട മടക്കി ഉമ്മറത്തേക്ക് കയറുമ്പോള്‍ കുറുമ്പേട്ടത്തിയും മുക്കാലും നനഞ്ഞിരിക്കും .ദേഹത്താകെ ജലത്തരികള്‍ പറ്റിക്കിടക്കും .
കുട്ടികളെ വലിയ ഇഷ്ടമാണ് കുറുമ്പേട്ടത്തിക്ക്  . എല്ലാവരോടും വലിയ ഇഷ്ടമാണ്.
     തോളിലെ വെള്ളതോര്‍ത്തു ഒന്ന് കുടഞ്ഞു , ജനാലക്കല്‍ ഞാത്തിയിട്ടു പിന്നെ പുകയിലക്കറ പറ്റിയ പല്ല് മുഴുക്കെ കാട്ടി വാത്സല്യത്തോടെ ഒരു ചിരിയാണ്. ആ ചിരി എല്ലാവരെയും ചിരിപ്പിക്കും. ഉളുക്കുകാരിക്ക് മാത്രം ഉള്ളു കിടുക്കും.ബാക്കിയെല്ലാര്‍ക്കും നല്ല രസമാവും കുറുമ്പേട്ടത്തി വര്‍ത്തമാനം തുടങ്ങിയാല്‍ .
    അങ്ങനെ തുടങ്ങും ഓരോരോ കഥകള്‍ ..കൂട്ടത്തില്‍ ഉളുക്കുകാരിയോട് തന്ത്രപൂര്‍വ്വം ചോദിക്കും :''എവിടെ വീണത്‌ കുട്ടി? വേനയുണ്ടോ?ഇവിടെ? ..ദാ..ഇവിടെ ?"...
..ഇവിടെ..?
അങ്ങനെയങ്ങനെ ചോദിച്ചു ചോദിച്ചു വേദനയിടം തൊട്ടു കണ്ടെത്തും. എങ്ങനെയാനെന്നറിയില്ല ,നിഷേധവും കരച്ചിലുമൊന്നുമില്ലാതെ അങ്ങനങ്ങിരുന്നു പോകും .കഥകളാകട്ടെ നമ്മെ എവിടെയൊക്കെയോ കൈ പിടിച്ചു കൊണ്ട് പോകും.  അതൊരു വല്ലാത്ത കഴിവാണ് .ഇടക്ക് ''കുറുമ്പേട്ടത്തി സ്പെഷ്യല്‍ '' ഉളുക്കെണ്ണ (--അതിനു തൊടിപ്പൂക്കളുടെ മണമാണ് .സുഖമുള്ള ചൂടും -)പതിയെ വേദനയിടങ്ങളില്‍ തിരുമ്മിപ്പിടിപ്പിക്കും.ചെറു ചെറു വേദനകള്‍ക്കിടെ രസമുള്ള കഥകള്‍ വരും .പറഞ്ഞു തീരും മുമ്പേ പേശികളുടെ ,ഞരമ്പുകളുടെ ,വേദന ഒളിച്ചിരിക്കുന്ന ഇടങ്ങളിലൂടെ എണ്ണയുടെ ഇളം ചൂടാര്‍ന്ന കൈവിരലുകള്‍ കടന്നു പോകും. പിണഞ്ഞ ഞരമ്പുകളും ചതവ് പറ്റിയ പേശികളുമൊക്കെ വേദന മാഞ്ഞു ഉഷാറാകും.
''തീര്‍ന്നു. വേദന ഞാനെടുത്തു'' . കുറുമ്പേട്ടത്തി പറയും .
'ഇതിനോ ഞാന്‍ കരഞ്ഞു 'എന്ന നാണക്കേടാവും  ഉളുക്കുകാരിക്ക്.
'ഒന്നും സാരമില്ലെ'ന്നോരിളംചിരി തന്ന്‌, വലിയ കുട നീര്‍ത്തി കുറുമ്പേട്ടത്തി വീണ്ടും മഴയിലേക്കിറങ്ങും.കുറുമ്പേട്ടത്തിക്ക് പിന്നാലെ ഞങ്ങള്‍ വീണ്ടും മഴക്കുട്ടികളാകും.
-ഉളുക്കട്ടെ ,ചതയട്ടെ ..
എല്ലാ വേദനകളെയും വാത്സല്യത്തോടെ തൊട്ടെടുക്കാന്‍  കുറുമ്പേട്ടത്തി വരുമല്ലോ..

3 comments:

  1. ഓര്‍മ്മകള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന എണ്ണയിട്ട ഉഴിച്ചില്‍ ഇതുപോലെ എല്ലായിടത്തും നില നിന്നിരുന്നു. ആ കുറുംമ്പേടത്തിയെപ്പോലെ വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി സ്നേഹത്തിന്റെ ചിരി സമ്മാനിച്ച് വെള്ള തോര്‍ത്ത്‌ കുടഞ്ഞ് വരുന്നത് കണ്മുന്നില്‍ കാണുന്നു.

    ReplyDelete
  2. nalla bhasha evidunnukittee ee bhasha nypunyam

    ReplyDelete
  3. മഴക്കൊപ്പം വന്ന കുറുമ്പേടത്തി
    ഉള്ളിലെ ഏതൊക്കെയോ ഓര്‍മ്മകളെ തൊട്ടു.
    യൌവനത്തിന്റെ മഴയില്‍ ഒലിച്ചുപോയ
    ബാല്യത്തിന്റെ കടലാസു തോണികള്‍.
    മനോഹരമായ ഭാഷ. ക്രാഫ്റ്റ്.

    ReplyDelete